
തിരുവമ്പാടി: പുന്നയ്ക്കൽ തുരുത്ത് ചപ്പാത്ത് വാഹനങ്ങൾക്ക് അപകടക്കെണിയായി. കഴിഞ്ഞ രാത്രി തോടിനു മുകളിലെ ചപ്പാത്ത് കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരൻ ഒഴുക്കിൽപ്പെട്ട് ബൈക്ക് സഹിതം തോട്ടിൽ വീണു. ബൈക്ക് യാത്രക്കാരനായ യുവാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവമ്പാടിയിൽ നിന്ന് ഷിജി വെണ്ണായിപ്പള്ളിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ ഏറെ നേരമുള്ള ശ്രമത്തിനു ശേഷമാണ് ബൈക്ക് തോട്ടിൽ നിന്ന് പുറത്തെടുത്ത്.
വഴിക്കടവ് പാലം നിർമാണം നടക്കുന്നതിനാൽ പുന്നക്കൽ ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ ഈ ചപ്പാത്തു വഴിയാണ് പോകുന്നത്. എന്നാൽ പൊയിലിങ്ങാ പുഴയുടെ കൈതോട് ആയ ഈ ഭാഗത്ത് ഏത് സമയത്തും മല വെള്ളപാച്ചിൽ ഉണ്ടാകുന്ന സാഹചര്യമുണ്ട്. ഇതറിയാതെ വരുന്ന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. തോടിന്റെ ഈ ഭാഗത്ത് വീതി കുറഞ്ഞ ചപ്പാത്താണ് ഉള്ളത്. നിറയെ ഉരുളൻ കല്ലുകൾ ആയതിനാൽ തോട്ടിൽ വീഴുന്നവർക്ക് പരുക്കേൽക്കാൻ സാധ്യത കൂടുതലാണ്. റോഡിന്റെ ഇരുവശത്തും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു



