
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ മാർച്ച് 31 ന് കൊടുത്തു തീർക്കേണ്ടിയിരുന്ന വയോജനങ്ങളുടെ കട്ടിൽ പദ്ധതി തകർത്ത പ്രസിഡന്റിനും വൈസ് പ്രസിഡന്റുനുമെതിരെയുള്ള സമരം ശക്തമാകുന്നു. പഞ്ചായത്തിലെ 240-പേർക്കായിരുന്നു കട്ടിൽ കൊടുക്കേണ്ടിയിരുന്നത്.കട്ടിൽ കിട്ടാതെ ഇതിനോടകം ആറുപേർ മരണപ്പെട്ടു. എൽ.ഡി.എഫിൻ്റെ സമരത്തെ തുടർന്ന് ഏതാനും പേർക്ക് കഴിഞ്ഞ ദിവസം കട്ടിൽ കൊടുത്തു.200-ലധികം പേർക്ക് എന്നു കട്ടിൽ കൊടുക്കാനാകുമെന്നു പോലും ഭരണ സമിതി പറയുന്നില്ല. കഴിഞ്ഞ മാർച്ച് 31ന് മുമ്പ് പദ്ധതി പണമായ ഒമ്പതു ലക്ഷത്തിപന്ത്രണ്ടായിരം രൂപ കരാറുകാരനു് കൊടുക്കുകയും ചെയ്തു.ബാക്കി ഗുണഭോക്താക്കൾക്കും കട്ടിൽ കൊടുക്കാതെ അഴിമതി നടത്തിയതിനെതിരെ ഇന്നത്തെ പഞ്ചായത്തു ഭരണ സമിതി യോഗത്തിൽ നിന്നും എൽ. ഡി.എഫ് മെമ്പർമാർ ഇറങ്ങിപ്പോക്കു നടത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണയിൽ കെ.എം മുഹമ്മദലി, കെ.ഡി ആൻ്റണി, കെ എം ബേബി, എ.പി ബീന, റംല ചോലക്കൽ, അപ്പു കെ.എൻ, രാധാമണി എന്നിവർ സംസാരിച്ചു. വിഷയം സംബന്ധിച്ച് സ്റ്റേറ്റ് വിജിലൻസ് ഡയറക്ടർ, പഞ്ചായത്തു മന്ത്രി, കോഴിക്കോട് ഡി.ഡി.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.



