
തിരുവമ്പാടി:പുന്നയ്ക്കൽ തുരുത്ത് റോഡിലെ ചപ്പാത്ത് യാത്രക്കാർക്ക് അപകടക്കെണി. പൊയിലിങ്ങ പുഴയുടെ കൈത്തോട് ആയ ഇവിടെ വാഹനങ്ങൾക്ക് കടക്കാൻ ചെറിയ ചപ്പാത്ത് മാത്രമാണ് ഉള്ളത്. യാത്രക്കാർക്ക് തോട് കടക്കാൻ ചെറിയ നടപ്പാലം ഉണ്ടെങ്കിലും വാഹനങ്ങൾ തോട്ടിൽ ഇറങ്ങി കടക്കേണ്ട അവസ്ഥയാണ്. പൊയിലിങ്ങ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ തോട്ടിൽ ജലപ്രവാഹമാകും. വനപ്രദേശത്ത് മഴ പെയ്താൽ പുഴയിൽ പെട്ടെന്ന് ജലവിതാനം ഉയരും. എന്നാൽ താഴ്ന്ന പ്രദേശത്തുള്ളവർക്ക് ഇത് അറിയാൻ കഴിയില്ല. പുഴയുടെയും തോടിന്റെയും അപകടാവസ്ഥ അറിയാത്തവരാആണ് ഇവിടെ അപകടത്തിൽ പെടുന്നത്. ഈ വർഷം കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടു. തോട്ടിൽ ഒഴുകി പോയ വാഹനങ്ങൾ തിരികെകയറ്റാൻ ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. തോട്ടിൽ വീതി കുറഞ്ഞ ചപ്പാത്ത് ആണുള്ളത്. തോട്ടിൽ വെള്ളം ഉയരുമ്പോൾ വീതിയും ഉയരവും കുറഞ്ഞ ചപ്പാത്ത് കാണാൻ സാധിക്കാതെ ആണ് വാഹനങ്ങൾ അപകടത്തിൽ ആകുന്നത്. തോട്ടിൽ നിറയെ ഉരുളൻ കല്ലുകൾ ആയതിനാൽ വീഴുന്നവർക്കു ഗുരുതര പരുക്കേൽക്കും.
കൂടരഞ്ഞി പഞ്ചായത്തിന്റെ അതിർത്തിയിലാണ് തുരുത്ത് ചപ്പാത്ത് ഉള്ളത്. ഇതിന്റെ സമീപമുള്ള പുന്നയ്ക്കൽ തറിമറ്റം ഭാഗം തിരുവമ്പാടി പഞ്ചായത്തിലാണ് . തുരുത്ത് ചപ്പാത്തിലെ അപകടാവസ്ഥ ഒഴിവാക്കാൻ ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ജലസേചന വകുപ്പിന്റെ റഗുലേറ്റർ കം ബ്രിജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് പ്രയോജനപ്പെടും



