
തിരുവമ്പാടി : മലയോര, കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തിരുവമ്പാടി വഴിക്കടവ് പാലം ഗതാഗതസജ്ജമായി. ഫെബ്രുവരി 24-ന് വൈകീട്ട് മൂന്നിന് പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനാകും.തിരുവമ്പാടി-പുന്നക്കൽ റോഡിൽ പൊയിലിങ്ങാപ്പുഴയ്ക്ക് കുറുകെയാണ് പുത്തൻപാലം. 2022 ഡിസംബർ 19-ന് പൊതുമരാമത്തുമന്ത്രിതന്നെയാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. നബാർഡ് ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും 7.5 മീറ്റർ വീതിയിൽ കാരേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. അരനൂറ്റാണ്ട് പഴക്കമുള്ള പാലം ജീർണാവസ്ഥയിലായതിനെത്തുടർന്നാണ് പുനർനിർമിച്ചത്. ഈ മേഖലയിൽ മലയോരഹൈവേയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കാനിരിക്കയാണ്. വഴിക്കടവ് പാലം കുടിയേറ്റമേഖലയുടെ സമഗ്രവികസനത്തിന് നാന്ദികുറിക്കും.



