
ബാലുശ്ശേരി : മധുരപ്പാൽ നുണഞ്ഞ് രസിച്ച് ഒടുവിൽ തകരപ്പാട്ട തലയിൽ കുടുങ്ങി കാഴ്ച ലഭിക്കാതെ റോഡിൽ വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷിച്ച റിട്ട. അധ്യാപകൻ സമൂഹ മാധ്യമങ്ങളിൽ വൈറലായി.കുറുമ്പൊയിൽ ബ്രൂക്ക്‌ലാൻഡ് പി.ജി.ദേവാനന്ദാണു വാഹനങ്ങൾ കയറി അപകടം സംഭവിക്കുന്നതിനു മുൻപ് ഉടുമ്പിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബാലുശ്ശേരി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിനു സമീപത്തെ റോഡിലാണു മരണ വെപ്രാളത്തിലായ ഉടുമ്പ് എത്തിയത്.
ആരോ ഉപേക്ഷിച്ച മിൽക് മെയ്ഡിന്റെ ഇടുങ്ങിയ പാട്ടയാണ് ഉടുമ്പിന്റെ തലയിൽ കുടുങ്ങിയത്. തകരപ്പാട്ട അബദ്ധത്തിൽ ഉടുമ്പിന്റെ തലയിൽ കുടുങ്ങുകയായിരുന്നു.ബൈക്കിൽ വരുമ്പോഴാണ് പി.ജി.ദേവാനന്ദ് കണ്ടത്. തലയിൽ കുടുങ്ങിയ തകരപ്പാട്ട വലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കളെ സഹായത്തിനു വിളിച്ചുഅവർ ഉടുമ്പിന്റെ വാലിൽ ചവിട്ടി നിന്നപ്പോൾ ദേവാനന്ദ് ഉടുമ്പിന്റെ തലയിൽ കുടുങ്ങിയ പാട്ട വലിച്ചൂരി രക്ഷപ്പെടുത്തി.ഉടുമ്പ് ഉടൻ സമീപത്തെ പറമ്പിലേക്ക് ഓടിപ്പോയി. ആരോ വാഹനത്തിൽ ഇരുന്നു പകർത്തിയ ദൃശ്യങ്ങളാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.



