
കട്ടിപ്പാറ : ചമൽ അംബേദ്കർ കോളനി ജംഗ്ഷനിൽ ആണ് മദ്യലഹരിയിൽ ബേക്കറി കട യുവാവ് അടിച്ചു തകർത്തത്. ചമൽ നൈസ് കൂൾബാർ & ബേക്കറി ഉടമ ചമൽ കല്ലേരി നൗഷാദിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നൗഷാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ചമൽ സ്വദേശി ജിത്തുലാലാണ് അക്രമത്തിന് പിന്നിലെന്ന് കടയുടമ നൗഷാദ് പറഞ്ഞു. ജിത്തു ലാലിനേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബേക്കറി ഉല്‍പന്നങ്ങളും ചായയും മറ്റു എണ്ണകടികളും വിഭവങ്ങളും ഉള്‍പ്പെടെ വില്‍ക്കുന്ന ചെറു ഹോട്ടലിലാണ് സംഭവം. കടയില്‍നിന്നും ഭക്ഷണം കഴിച്ചശേഷം യുവാവ് പൈസ നല്‍കിയില്ല. പൈസ ചോദിച്ചതോടെ പ്രകോപിതനായ യുവാവ് കടയുടമയെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടെ മുന്നില്‍ നിന്ന് വെല്ലുവിളിക്കുകയും ചെയ്തു. താൻ കള്ളും കുടിക്കും കഞ്ചാവും അടിക്കും എംഡിഎംഎയും അടിക്കുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞും യുവാവ് വെല്ലുവിളി നടത്തി. നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പൊലീസെത്തി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഇയാള്‍ മദ്യമോ മറ്റു ലഹരിയോ ഉപയോഗിച്ചതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.



