
കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിനെ വിരട്ടിയോടിക്കാൻ തീയിട്ട് നാട്ടുകാർ. തോണിക്കടവിലാണ് തീയിട്ടത്. കഴിഞ്ഞദിവസം കാട്ടുപോത്തുകള്‍ എത്തിയ സ്ഥലത്താണ് തീയിട്ടത്. ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. വലിയരീതിയില്‍ തീ ആളിക്കത്തുന്നുണ്ട്. പൊലീസിന്റെ വലിയ സേനാവിന്യാസം സ്ഥലത്തെത്തിയിട്ടുണ്ട്.
കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളില്‍ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വനപാലകരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
കോഴിക്കോട് കാട്ടു പോത്ത് ആക്രമണത്തില്‍ മരിച്ച പാലാട്ട് അബ്രഹാമിന് കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. തുക ബുധനാഴ്ച തന്നെ കുടുംബത്തിന് കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സംഭവം നടന്ന ഉടനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ധനസഹായം നല്‍കാൻ തീരുമാനിച്ചത്.



