News

ഒരു മരണം, കുറേ അപകടങ്ങൾ, തീരാദുരിതം; നിവൃത്തിയില്ലാതെ അവർ വേട്ട തുടങ്ങി, ഇന്ന് വീഴ്ത്തിയത് 4 കാട്ടുപന്നികളെ

കാട്ടുപന്നികള്‍ രാവും പകലുമില്ലാതെ ഭീതി വിതക്കുന്ന കട്ടിപ്പാറ പഞ്ചായത്തില്‍ ഗത്യന്തരമില്ലാതെ അവര്‍ തോക്കുമായി ഇറങ്ങി. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്‍റിന്‍റെ ഹോണററി ലൈഫ് വാര്‍ഡന്‍ എന്ന അധികാരം ഉപയോഗിച്ച്  ഷൂട്ടര്‍മാരുടെ സഹായത്തോടെയാണ് കാട്ടുപന്നി വേട്ട നടത്തിയത്. ഇന്ന് കോളിക്കല്‍ എന്ന പ്രദേശത്ത്  നിന്ന് മാത്രം നാല് പന്നികളെയാണ് വെടിവെച്ചിട്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നിരവധി ദുരന്ത വാര്‍ത്തകളാണ് കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് ഈ നാട്ടുകാര്‍ കേള്‍ക്കേണ്ടി വന്നത്. കൂരാച്ചുണ്ട് സ്വദേശിയായ റാഷിദ് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയും ഓട്ടോ മറിഞ്ഞ് ദാരുണമായി കൊല്ലപ്പെടുകയും ചെയ്തത് ഉള്‍പ്പെടെയാണിത്. മൂന്ന് യുവാക്കള്‍ക്കാണ് ബൈക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റത്. ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകള്‍ അനുദിനമെന്നോണം നശിപ്പിക്കപ്പെടുന്നത് കര്‍ഷകരെയും തീരാദുരിതത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷൂട്ടേഴ്‌സ് ക്ലബായ കിഫയുടെ സഹായം ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്.

പതിനഞ്ചോളം ഷൂട്ടര്‍മാരും ഇവര്‍ എത്തിച്ച വേട്ടനായ്ക്കളും ഉള്‍പ്പെടെയുള്ള സംഘം രാവിലെ പത്തോടെയാണ് ദൗത്യം ആരംഭിച്ചത്. ഇന്ന് പ്രധാനമായും ജനവാസ മേഖലയിലാണ് തിരച്ചില്‍ നടത്തിയത്. കോളിക്കല്‍ ഭാഗത്തു നിന്നാണ് നാല് പന്നികളെയും വെടിവെച്ചിട്ടത്. വടക്കുംമുറി, വെട്ടിയൊഴിഞ്ഞ തോട്ടം, ചെമ്പ്രകുണ്ട എന്നീ വാര്‍ഡുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. അടുത്ത ദിവസം തന്നെ ഈ ദൗത്യം വീണ്ടും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് പറഞ്ഞു. 

വേട്ടയാടിയ കാട്ടുപന്നികളെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം മറവ് ചെയ്തു. വൈസ് പ്രസിഡന്റ് സാജിത ഇസ്മായില്‍, മോയത്ത് മുഹമ്മദ്, വാര്‍ഡ് മെമ്പര്‍മാരായ മുഹമ്മദ് ഷാഹിം, ബിന്ദു സന്തോഷ്, സൈനബ നാസര്‍, കിഫ ഷൂട്ടേഴ്‌സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ്, ഷാഫി കോളിക്കല്‍, കെ.വി സെബാസ്റ്റ്യന്‍, രാജു ജോണ്‍, ബെന്നി വളവനാനിക്കല്‍, കെ.എം.തോമസ് എന്നിവര്‍ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com