
സംസ്ഥാനത്ത് 12 പേർക്കെതിരെ കേസ്തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് തടസ്സമാകുംവിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങളിൽ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പോലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങൾക്ക് വിവരം നൽകാം.



