
മുക്കം : സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ പ്രവൃത്തി തുടങ്ങാനാവും. നവീകരിച്ച കയ്യിട്ടാപൊയിൽ-മാമ്പറ്റ-വട്ടോളി പറമ്പ്-അമ്പലക്കണ്ടി റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ലിൻേറാ ജോസഫ് എം.എൽ.എ. അധ്യക്ഷനായി.
കയ്യിട്ടാപൊയിൽ മുതൽ അമ്പലക്കണ്ടി വരെയുള്ള റോഡിൽ കയ്യിട്ടാപൊയിൽ- മാമ്പറ്റ വരെയുള്ള 600 മീറ്ററും വട്ടോളി പറമ്പ് മുതൽ അമ്പലക്കണ്ടി വരെയുള്ള 5 കിലോമീറ്റർ ഭാഗവുമാണ് 10.5 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത്.ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ്, കലുങ്കുകൾ, ഓവുചാൽ എന്നിവയും അനിയോജ്യമായ സ്ഥലങ്ങളിൽ ഇന്റർലോക്ക്, കൈവരികൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, കെ.പി. ചാന്ദ്നി, യു.പി.ജയശ്രീ, വി.കെ. ഹാഷിം, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.



