
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം. ഇതോടെ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് കൊടിയത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർക്ക് കടിയേറ്റു. അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ കുന്നത്ത് അബ്ദു(73)വിനാണ് വ്യാഴാഴ്ച കടിയേറ്റത്. ഇത് രണ്ടാംതവണയാണ് ഇദ്ദേഹത്തിന് കടിയേൽക്കുന്നത്. നേരത്തേ കുന്നത്ത് കടവിൽവെച്ചാണ് കടിയേറ്റത്. ഇദ്ദേഹം കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.മൂന്നുദിവസങ്ങൾക്കുമുമ്പ് ഇതേകടവിൽ കുളിക്കാനിറങ്ങിയ ലക്ഷ്മി (45), മടക്കിൽ കടവിൽ കുളിക്കാനിറങ്ങിയ ബിഷർ (10) എന്നിവർക്കും പരിക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി.ഒറ്റയായെത്തുന്ന നീർനായയാണ് ആക്രമണം നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വേനലാവാറായതിനാൽ കൂടുതൽ ആളുകൾ പുഴയെ ആശ്രയിക്കാറുണ്ട്. ഈ സമയം നീർനായ ആക്രമണഭീഷണി വർധിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. മുമ്പ് നാട്ടുകാരുടെ നിരന്തരപരാതിയെത്തുടർന്ന് വനംവകുപ്പ് നീർനായയെ പിടികൂടാൻ കെണിവെച്ചെങ്കിലും പിടികൂടാനായില്ല.



