
കോടഞ്ചേരി: പതങ്കയത്ത് അപകടം തുടർക്കഥയാകുന്നു.ഇന്ന് നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ മുങ്ങി മലപ്പുറം കടലുണ്ടി വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് സഹിഷാദ് (20) മരിച്ചു.
പത്തംഗ സംഘം അഞ്ചു ബൈക്കുകളിൽ ആയാണ് ഇവിടേക്ക് എത്തിയത്. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ശേഷമാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച അത് ദേഹം തുടർന്ന് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ആരെയും ആകർഷിക്കുന്ന പുഴയുടെ ആഴങ്ങളിൽ അപകടം പതിയിരിക്കുന്നത് പുറമേ നിന്നെത്തുന്നവർക്ക് മനസ്സിലാവില്ല. പരിസരവാസികൾ എപ്പോഴും പുഴയിലെത്തുന്നവർക്ക് കർശന നിർദ്ദേശം നൽകാറുണ്ടെങ്കിലും ആരും ചെവി കൊള്ളാറില്ല. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു.
ഇവിടെയെത്തുന്ന സഞ്ചാരികൾ ഇനിയെങ്കിലും ശ്രദ്ധിക്കുക… ഇതൊരു ഔദ്യോഗിക വിനോദസഞ്ചാര ഇടം അല്ല… അതിനാൽ തന്നെ ഇവിടേക്ക് എത്തുന്നത് അധികൃതർ കർശനമായി വിലക്കിയിട്ടുള്ളതുമാണ്. ഇതൊന്നും വകവയ്ക്കാതെ ഇപ്പോഴും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു. പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെങ്കിലും അത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ നശിപ്പിച്ചു കളയാറാണ് പതിവ്… ഇനിയെങ്കിലും ഇവിടെ ഒരു ജീവൻ വീണ് അണയാതിരിക്കാൻ… ശ്രദ്ധിക്കുക… പതങ്കയത്ത് അപകടം പതിയിരിക്കുന്നു…



