
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടു.
ഇന്നലെ വൈകിട്ട് 5 മണിയോടുകൂടി 50 നോയമ്പിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന കുരിശു മലയിലേക്കുള്ള കുരിശിന്റെ വഴി എത്തിച്ചേർന്നപ്പോഴാണ് കുരിശടി തകർത്ത നിലയിൽ കാണപ്പെട്ടത്. ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിലിന്റെയും അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലം പറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ അടങ്ങുന്ന വിശ്വാസ സമൂഹം കുരിശുമലയിൽ എത്തിച്ചേർന്നപ്പോഴാണ് കരിങ്കല്ലുകൊണ്ട് നിർമ്മിച്ച തറയും കോൺക്രീറ്റിൽ നിർമ്മിച്ച കുരിശിന്റെ ചുവടുഭാഗവും തകർത്ത നിലയിൽ കണ്ടത്.
കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കുരിശിന്റെ തറ പല ഭാഗങ്ങളിലും അടിച്ച് തകർത്തിട്ടുണ്ട്. പള്ളി ട്രസ്റ്റിമാർ കോടഞ്ചേരി പോലീസിൽ പരാതി നൽകി. ഇന്ന് സംഭംവം സ്ഥലം സന്ദർശിച്ചു അന്വേഷണം ഊർജിതമാക്കുമെന്ന് കോടഞ്ചേരി പോലീസ് അറിയിച്ചു.
* പ്രതിഷേധ റാലി ഇന്ന് വൈകിട്ട് അഞ്ചിന്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പതിറ്റാണ്ടുകളായി കുരിശിന്റെ വഴി നടത്തിക്കൊണ്ടിരുന്ന പള്ളി മലയിലെ കുരിശ് കഴിഞ്ഞദിവസം നശിപ്പിച്ചതിന്റെ പ്രതിഷേധ സൂചകമായി കോടഞ്ചേരി ഇടവക വിശ്വാസികളുടെ പ്രതിഷേധ റാലി ഇന്ന് വൈകുന്നേരം 5 മണിക്ക് പള്ളിയുടെ മുന്നിൽ നിന്നും അങ്ങാടിയിലേക്ക് നടത്തപ്പെടുന്നു.



