
മുക്കം: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് വെച്ചാണ് ഇയാൾ വലയിലാകുന്നത്.
മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷ് ആണ് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ആദ്യം കണ്ടത്. സംശയം തോന്നിയ പ്രദീഷ് ഉടൻ തന്നെ പ്രതിയെ തടഞ്ഞുനിർത്തി പിടിച്ചുവെക്കുകയായിരുന്നു. തുടർന്ന് പ്രദീഷിന്റെ ശബ്ദം കേട്ടെത്തിയ മറ്റ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ അവിടെത്തന്നെ തളച്ചിടുകയും മുക്കം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ മുക്കം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാത്രി ഏഴേകാലോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മണാശ്ശേരി സ്വദേശിയായ വിനോദ് കുമാറാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയെ മുക്കം പോലീസ് നിലവിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
വിനോദ് കുമാറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സുമയാണ് വിനോദ് കുമാറിൻ്റെ ഭാര്യ.
മക്കൾ: ബിബിൻ, നീതു, നിമിഷ
മരുമക്കൾ: സാലു, റെന്നി



