
പേരാമ്പ്ര : നിപരോഗത്താൽ അകാലത്തിൽ പൊലിഞ്ഞ സിസ്റ്റർ ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർഥിനും അമ്മയുടെ തണലേകി ഇനി പ്രതിഭയുണ്ടാകും.സജീഷിന്റെയും കൊയിലാണ്ടി സ്വദേശി പ്രതിഭയുടെയും വിവാഹം തിങ്കളാഴ്ച വടകര ലോകനാർകാവ് ക്ഷേത്രത്തിൽവെച്ച് നടന്നു. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
2018-ൽ പറക്കമുറ്റാത്ത പ്രായത്തിലാണ് കുട്ടികൾക്ക് അമ്മയെ നഷ്ടമായത്. അതിനുശേഷം അച്ഛൻ സജീഷിനൊപ്പം ചെമ്പനോടയിലെ ലിനിയുടെ വീട്ടിലായിരുന്നു കുട്ടികൾ. ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സജീഷിന് ആരോഗ്യവകുപ്പിലാണ് ഇപ്പോൾ ജോലി.



