
തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് ഇപ്പോഴും ദുരിതം. പൊന്നുംവിലയുള്ള ഭൂമി നാടിന്റെ വികസനം ഓർത്താണ് പലരും വിട്ടു നൽകിയത്. എന്നാൽ സംരക്ഷണഭിത്തി നിർമിക്കാൻ കാലതാമസം നേരിടുകയാണ്.ഭീമമായി മണ്ണെടുത്തുമാറ്റിയതിനാൽ പലഭാഗങ്ങളും സുരക്ഷിതത്വഭീഷണിയിലാണ്. കനത്തമഴയിൽ ഉള്ള ഭൂമി ഇടിഞ്ഞുതീരുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് താഴെ തിരുവമ്പാടി തുറയൻപിലാക്കൽ മറിയുമ്മയുടെ വീടിന്റെ മുൻഭാഗത്ത് ഒരു മീറ്റർസ്ഥലം പൊതുമരാമത്ത് ഏറ്റെടുത്തിരുന്നു. ശേഷം കല്ലും മണ്ണുകളും എല്ലാം കൊണ്ടുപോയി. ഇവിടെ സംരക്ഷണഭിത്തി കെട്ടുന്നതിനുള്ള നടപടി വൈകുകയാണ്. ഭിത്തി ഇടിഞ്ഞ് റോഡിലേക്ക് പതിച്ചിരിക്കയാണ്.സംരക്ഷണ ഭിത്തി പണിതുനൽകുമെന്ന അധികൃതരുടെ വാഗ്ദാനം രണ്ടുവർഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് കുടംബം പറയുന്നു. ഇങ്ങനെ ഒട്ടേറെ കുടുംബങ്ങളാണ് റോഡിന്റെ പലഭാഗങ്ങളിലും ഉള്ളത്.
വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വഴിയടക്കം തടസ്സപ്പെട്ടവർ അനവധി.നാഥ് കൺസ്ട്രക്ഷൻ കമ്പനിയാണ് നേരത്തെ കരാർ ഏറ്റെടുത്തിരുന്നത്.നിശ്ചിത കാലാവധികഴിഞ്ഞു രണ്ടുവർഷമായിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെത്തുടർന്ന് ഈ കമ്പനിയെ പിരിച്ചുവിട്ടിരിക്കുകയാണ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്



