
കോഴിക്കോട് : മഹാഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തോടുള്ള കടുത്ത ആരാധന. ആ ശബ്ദമധുരിമയോട് ഏറെ സാമ്യമുള്ള സ്വരഭംഗി. കോഴിക്കോടിന്റെ സംഗീതവേദികളിൽ എല്ലാവർക്കും സുപരിചിതനായിരുന്നു കെ. മനോജ് കുമാർ എന്ന ഗായകൻ.
പാട്ടിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നവർ അദ്ദേഹത്തിന് അറിഞ്ഞിട്ടപേരാണ് ജൂനിയർ എസ്.പി.ബി. എന്ന്. പ്രിയപ്പെട്ട എസ്.പി.ബി.പോയ ലോകത്തേക്ക് ഒടുവിൽ ജൂനിയർ എസ്.പി.ബി.യും യാത്രയായിരിക്കുന്നു, ലോകസംഗീതദിനത്തിൽ.
എസ്.പി.ബി.യുടെ എല്ലാ ഗാനങ്ങളും ഇഷ്ടമായിരുന്നു മനോജ് കുമാറിന്. ശാസ്ത്രീയഗാനങ്ങളോട് പ്രത്യേകിച്ചൊരിഷ്ടം സൂക്ഷിച്ചിരുന്നു. ‘ഇളയനിലാ പൊഴികിറത്’ എന്ന പാട്ടാണ് സ്റ്റേജുകളിൽ ഏറ്റവും കൂടുതൽ ആലപിച്ചത്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലെ എസ്.പി.ബി. ഹിറ്റുകളൊക്കെയും മനോജ് കുമാർ ആലപിച്ചു. മഹാഗായകന്റെ 71-ാം പിറന്നാളിൽ കോഴിക്കോട് ടൗൺഹാളിൽ 71 എസ്.പി.ബി. ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് അദ്ദേഹമൊരുക്കിയ സംഗീതവിരുന്ന് സഹൃദയർ എന്നെന്നും ഓർക്കും.
2017 ഫെബ്രുവരി 16-നായിരുന്നു അത്.ഏറെ കൊതിയോടെ കാത്തിരുന്നു എസ്.പി.ബി.യെ നേരിലൊന്നുകാണാൻ. സംഗീതസംവിധായകൻ തേജ് മെർവിനാണ് ഈ ആരാധകനായ പാട്ടുകാരന്റെ കാര്യം എസ്.പി.ബി.യോട് പറഞ്ഞത്. കോയമ്പത്തൂരിലെ സംഗീതപരിപാടിക്കിടെ സ്റ്റേജിലേക്ക് വിളിച്ച് കൂടെപ്പാടാൻ എസ്.പി.ബി. പറഞ്ഞ മുഹൂർത്തം മനോജ് കുമാറിന്റെ ജീവിതത്തിലെ അനർഘനിമിഷമായി. പിന്നീട് പലപല വേദികളിൽ എസ്.പി.ബി.ക്കൊപ്പം പാടാൻ കഴിഞ്ഞു.
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പവും വേദി പങ്കിടാനായി.1988 മുതൽ തേജ് മെർവിനൊപ്പം സംഗീതപരിപാടികളിൽ മനോജ് കുമാറുണ്ട്. തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീതകോളേജിലെ പഠനകാലത്ത് കൊച്ചിയിലെ സംഗീതട്രൂപ്പുകളുമായി സഹകരിച്ചിരുന്നു



