GULF NEWSNewsWORLD NEWS

സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് പോളണ്ട്

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് പോളണ്ട്. പിതോർ സിലൻസ്കിയും (39), റോബർട്ട് ലെവൻഡോവ്സകിയുമാണ് (82) പോളിഷ് പടക്ക് വേണ്ടി ഗോൾ നേടിയത്.അർജന്റീനക്കെതിരെ നേടിയ ഐതിഹാസിക ജയത്തിന്റെ ആവേശത്തുടർച്ചയിൽ നോക്കൗട്ട് പ്രതീക്ഷയോടെ ഇറങ്ങിയ സൗദി അറേബ്യക്ക് പിതോർ സിലൻസ്കിയാണ് ആദ്യ പ്രഹരം നൽകിയത്. ലെവൻഡോവ്സകിയുടെ പാസിലൂടെ 39-ആം മിനിറ്റിലായിരുന്നു മനോഹരമായ ഗോൾ പിറന്നത്. ഗോൾ നില സമമാക്കാനായി 46-ആം മിനിറ്റിൽ സൗദിക്ക് പൊനാൽട്ടി അവസരം ലഭിച്ചിരുന്നു. എന്നാൽ, നായകൻ അൽദൗസരിക്ക് ലക്ഷ്യം കാണാനായില്ല. ഗോളിയുടെ കൈയ്യിൽ തട്ടി റീബൗണ്ടായെത്തിയ പന്ത് മുഹമ്മദ് അൽബുറെയ്ക് പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി ചെഷ്‌നിയുടെ ഗംഭീരമായ സേവിങ് പോളിഷ് ടീമിന് തുണയായി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തിരിച്ചടിക്കാനായി സൗദി പരമാവധി ശ്രമിച്ചെങ്കിലും പോളിഷ് പ്രതിരോധത്തിന് മുന്നിൽ ഒന്നും ഫലം കണ്ടില്ല. 82ാം മിനുട്ടിൽ ലെവൻഡോവ്‌സ്‌കി സൗദി ഡിഫൻഡറുടെ പിഴവ് മുതലെടുത്ത് പോളണ്ടിന് രണ്ടാമത്തെ ഗോളും സമ്മാനിച്ചു. അതോടെ പ്രതിരോധത്തിലായ സൗദിപ്പട അവസാന ഘട്ടത്തിൽ ചില മിന്നലാക്രമണങ്ങളും നടത്തിനോക്കിയിരുന്നു.ആദ്യ കളിയിൽ മെക്സികോയുമായി ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന്റെ ക്ഷീണത്തിലുള്ള പോളണ്ടിന് ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ, മറുവശത്ത് സൗദി പ്രീക്വാർട്ടർ ഉറപ്പിക്കാനായുള്ള ജീവൻമരണ​ പോരാട്ടത്തിലും. ആദ്യ പകുതിയിൽ അധിക സമയവും ബോൾ കൈയ്യിൽ വെച്ച സൗദി, പോളിഷ് ഗോൾ വലയിലേക്ക് പല തവണ പ്രഹരിക്കുകയും ചെയ്തു. മികവാർന്ന മുന്നേറ്റമാണ് സൗദി നടത്തിയത്. പ്രതിരോധ നിരയുടെയും മധ്യനിരയുടെയും പ്രകടനമാണ് പോളണ്ടിന് സുരക്ഷയായത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com