
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നു 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ലോഡ്ജുകളിൽ താമസിപ്പിച്ചു പെൺവാണിഭം നടത്തിയ സംഘത്തിലെ 2 പേരും ഇടപാടുകാരായി എത്തിയ 3 പേരും പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് സനീഷ് (35), പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ (33) എന്നിവരെയും മറ്റു 3 പേരെയുമാണു കസബ പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, സബ് ഇൻസ്പെക്ടർ കെ.റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇടപാടുകാരായി എത്തി അറസ്റ്റിലായ 3 പേർക്കു കോടതി ജാമ്യം നൽകി. ബെംഗളൂരുവിൽ നിന്ന് എത്തിച്ച സ്ത്രീകളെ കോടതി നിർദേശപ്രകാരം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.വെബ്സൈറ്റിൽ നമ്പർ നൽകിയ സംഘം വാട്സാപ് മുഖേന സ്ത്രീകളുടെ ഫോട്ടോ അയച്ചു നൽകിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. . ഇടപാടുകാരിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കു 3,000 മുതൽ 5,000 രൂപ വരെ ഈടാക്കുന്നതായി പൊലീസ് അറിയിച്ചു.ഡിസിപി ഇ.കെ.ബൈജുവിനു ലഭിച്ച വിവരത്തെ തുടർന്നു പൊലീസ് വിവിധ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണു പ്രതികൾ പിടിയിലായത്.
പ്രതികളിൽ നിന്നു കണ്ടെത്തിയ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ പരിശോധിച്ചപ്പോൾ കോഴിക്കോട്ടെ ഒട്ടേറെ സ്ത്രീകൾ സംഘത്തിന്റെ വലയിലായതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.



