
കോഴിക്കോട് : അത്യാധുനിക ചികിത്സാസൗകര്യങ്ങളുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റീസ്, ആക്സിഡന്റ് ആൻഡ് എമർജൻസി ആശുപത്രി (പി.എം.എസ്.എസ്.വൈ. ബ്ളോക്ക്) മാർച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപി അറിയിച്ചു.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജനാ പദ്ധതിപ്രകാരം 195 കോടി ചെലവഴിച്ചാണ് 16,263 ചതുരശ്രമീറ്റർ വിസ്തൃതിൽ ഏഴുനിലകളിലാണ് കെട്ടിടസമുച്ചയം നിർമിച്ചത്. കേന്ദ്രസർക്കാർ 80 ശതമാനവും സംസ്ഥാനം 20 ശതമാനവും ചെലവഴിച്ചാണ് നിർമാണം. 15 മീറ്റർ വീതിയിൽ രണ്ടു പ്രധാനകവാടങ്ങൾ, 10 ഐ.സി.യു., 19 ഓപ്പറേഷൻ തിയേറ്റർ എന്നിവയുണ്ട്. 430 ബെഡുകളാണുള്ളത്. തുടക്കത്തിൽ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗ(അത്യാഹിതവിഭാഗം)മാണ് ഇവിടേക്ക് മാറ്റുന്നത്.
ആധുനികസജ്ജീകരണങ്ങളോടുകൂടിയ അത്യാഹിതവിഭാഗം, ഫാർമസി, ബ്ളഡ് സ്റ്റോറേജ്, ഇ.സി.ജി. തുടങ്ങിയവ താഴത്തെ നിലയിലുണ്ടാകും. മൈനർ ഓപ്പറേഷൻ തിയേറ്റർ, എം.ആർ.ഐ. സി.ടി. സ്കാൻ, എക്സ്റേ, ലാബുകൾ തുടങ്ങിയ സംവിധാനങ്ങൾ ഇതിനുസമീപത്തായി സജ്ജീകരിച്ചിട്ടുണ്ട്. സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ കാർഡിയാക് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, അനസ്ത്യേഷ്യ, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങളാണ് പ്രധാന ആശുപത്രിയിൽനിന്ന് പുതിയകെട്ടിടത്തിലേക്ക് പിന്നീട് മാറ്റുക


