
കോഴിക്കോട് : ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരന് അഗ്നിരക്ഷാസേന രക്ഷകരായി.
ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. കുട്ടിയെ ഞായറാഴ്ച രാവിലെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായംതേടുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നിരക്ഷാസേന പ്രത്യേക ഫ്ളക്‌സിബിൾ ഷാഫ്റ്റ് ഗ്രൈഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽമോതിരം മുറിച്ചെടുക്കുകയായിരുന്നു.
ഡോക്ടർമാരുടെയും മറ്റും സഹായത്തോടെയാണ് മുറിച്ചെടുക്കൽ പൂർത്തിയാക്കിയത്. കുടുങ്ങിയത് ചെറിയ മോതിരമായതിൽ ജനനേന്ദ്രിയമാകെ വീർത്ത് വലുതായ നിലയിലായിരുന്നു.ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാൽ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു. യൂട്യൂബിൽ വീഡിയോകൾ കണ്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.വെള്ളമാടുകുന്ന് സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസി, ഫയർമാൻ നിഖിൽ മല്ലിശ്ശേരി, എം.ടി. റഷീദ്, ചാസിൻ ചന്ദ്രൻ, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവർ ദൗത്യത്തിൽ പങ്കാളികളായി



