
തിരുവമ്പാടി:ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഉപഗ്രഹമാപ്പ് ഉൾപ്പട്ടെ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. കർഷകരെ ബാധിക്കാതെ വിധം അതിർത്തി നിർണയിക്കണം. പഞ്ചായത്തുകളുടെ സഹായം തേടണമെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ തിരുവമ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും തെറ്റ് നിറഞ്ഞ മാപ്പാണ് പുറത്ത് വിട്ടത്. കർഷകരുടെ വിഷമം മനസിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാർ നേതൃത്വത്തിൽ സർവ്വേ നടത്തണം സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് തന്നെ സമ്മർദ്ദം ചെലുത്തി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്കൊപ്പം നിൽക്കുന്നു എന്ന് പറയുന്ന സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ എന്തുകൊണ്ട് വൈകി. അതിൽ ഗൂഢാലോചന സംശയിക്കുന്നു. സർക്കാരിനെക്കാൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇപ്പോൾ നടക്കുന്നത്. തെറ്റായ ഉപഗ്രഹ സർവേ നൽകി ഉറക്കം നടിക്കുന്നത് സർക്കാരും വനം മന്ത്രിയും ആണ്. സർക്കാരിൽ വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബഫർ സോണിന് പിന്നിൽ നിശബ്ദ കുടിയിറക്കാണ് നടക്കുന്നത്. കമ്മീഷൻ കർഷകരുടെ അടുക്കൽ ചെന്ന് പരാതി സ്വീകരിക്കണം, പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും മാർ റെമീജിയോസ്ഇഞ്ചനാനിയിൽ പറഞ്ഞു.



