റോഡ് ക്യാമറ: തിങ്കളാഴ്ച രാവിലെ 8 മുതൽ പിഴയീടാക്കും; കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴയില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കുന്നത് തുടങ്ങും. ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ അധികമായി കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശം. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി
ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാൽ പിഴ ചുമത്തില്ല. പക്ഷേ നാല് വയസ്സിനു മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിക്കണം.പിഴയീടാക്കൽ ഓഡിറ്റിങിന് വിധേയമാണ്. പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ചുള്ള ഇളവുകൾ മാത്രമേ അനുവദിക്കു. പദ്ധതിയെ എതിര്‍ക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നിയമലംഘകർക്ക് ചെല്ലാൻ അയക്കുന്നത് ആരംഭിക്കും. ഇവർക്ക് ആവശ്യമെങ്കിൽ, പിഴയ്ക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസർക്ക് അപ്പീൽ നൽകാം. സംസ്ഥാനത്തെ 692 റോഡ് ക്യാമറകളാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുക


