
മുക്കം :കാരശ്ശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് പാറത്തോട് റോഡിൽ മിൽമ ജംക്‌ഷനിൽ ബസ് സ്റ്റോപ്പിന് സമീപത്തെ സ്ഥലത്ത് പുതുവത്സരാഘോഷത്തിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതായി നാട്ടുകാരുടെ പരാതി, പൊലീസ് അന്വേഷണം ആരംഭിച്ചു.ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. പുതുവത്സരത്തെ വരവേൽക്കുന്നതിനുള്ള പടക്കം പൊട്ടിക്കലിന്റെ മറവിലായിരുന്നു പാറ പൊട്ടിക്കലെന്ന് പരാതിയിൽ പറയുന്നു. ജനവാസ മേഖലയിലെ നടത്തിയ പാറ പൊട്ടിക്കലിന്റെ ഭീതിയിലാണ് ജനം ഇപ്പോഴും. രാത്രിയിൽ ഉറങ്ങി കിടന്നവർ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ പൊടിപടലം കാരണം ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. കെട്ടിട നിർമാണത്തിന് ലഭിച്ച അനുമതിയുടെ മറവിൽ നേരത്തെയും ഇവിടെ കുന്നിടിച്ച് മണ്ണെടുത്തിരുന്നതായി പറയുന്നു. ഒരു മാസം മുമ്പ് പാറ പൊട്ടിക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. എസ്ഐ കെ.എസ്.ജിതേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.നാട്ടുകാരിൽ നിന്നു മൊഴി രേഖപ്പെടുത്തി. എസ്ഐ :മോഹനന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും കെ.പി.സുബീഷിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തി. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.



