
കോഴിക്കോട് : സ്വകാര്യബസ് വ്യവസായത്തെ സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 28-ന് രാവിലെ 11-ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തും. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ വ്യവസായം തകർച്ചയിലാണെന്നും സംസ്ഥാനവ്യാപകസമരത്തിന്റെ ഭാഗമായാണ് പരിപാടിയെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർഥികളുടെ യാത്രാസൗജന്യനിരക്കിനെക്കുറിച്ച് പഠിക്കാൻ വീണ്ടും കമ്മിറ്റിയെ നിയോഗിച്ചത് ശരിയായില്ലെന്ന് അവർ പറഞ്ഞു. ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശമെങ്കിലും അഞ്ചുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. ജി.പി.എസിന്റെയും സ്പീഡ് ഗവണേറുടെയും ക്യാമറയുടെയും പേരിൽ സ്വകാര്യബസ്സുടമകളെ ദ്രോഹക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഇതൊന്നും ബാധകമല്ലാത്തത് പ്രതിഷേധാർഹമാണ്.
സ്റ്റേജ് കാരേജുകളുടെ കാലപരിധി രണ്ടുവർഷം കൂട്ടി 22 വർഷമാക്കണമെന്നും റോഡ്നികുതി മാസംതോറും അടയ്ക്കാൻ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.ജില്ലാപ്രസിഡന്റ് കെ.ടി. വാസുദേവൻ, ജനറൽ സെക്രട്ടറി എം. തുളസീദാസ്, ട്രഷറർ എം. എസ്. സാജു, ജോയന്റ് സെക്രട്ടറി ടി.കെ. ബീരാൻകോയ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു



