കോഴിക്കോട് : ഒമ്പതാം ക്ലാസുകാരിയെ ലഹരിക്കെണിയിൽ കുടുക്കിയ സംഭവത്തിൽ നാലുപേരെക്കൂടി ചോദ്യം ചെയ്തു. 17 മുതൽ 19 വയസ്സുവരുന്ന നാല് ആൺകുട്ടികളെയാണ് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നോട്ടീസ് നൽകി ഇവരെ വിട്ടയച്ചെന്ന് അന്വേഷണ വിഭാഗം തലവൻ സിറ്റി നർക്കോട്ടിക് സെൽ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.ഇവരാരും പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയതായി മൊഴി നൽകിയിട്ടില്ല.
കഴിഞ്ഞദിവസം അറസ്റ്റിലായ സംജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാലുപേരെയും വിളിച്ചുവരുത്തിയത്. ഇവർ ലഹരിവസ്തുക്കൾ സ്വന്തം ആവശ്യത്തിന് വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നല്ലാതെ പെൺകുട്ടിക്ക് നൽകിയതായി തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഇവരെല്ലാം സംജിത്തിന്റെ കൂടെ സ്കൂളിൽ പഠിക്കുന്നവരാണ്.പെൺകുട്ടി വെളിപ്പെടുത്തിയതിൽ ഇവരുടെ പേരുണ്ടെങ്കിലും കുട്ടിയുമായി ഇവർക്ക് മയക്കുമരുന്ന് ഇടപാടില്ലെന്ന് പോലീസ് പറഞ്ഞു. സംജിത്ത് ഒരുതവണ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകിയിട്ടുണ്ട്.മൂന്നുവർഷമായി പെൺകുട്ടി ലഹരി ഉപയോഗിക്കുന്നുണ്ട്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. കൈയിൽ ബ്ലേഡുകൊണ്ട് വരഞ്ഞത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവാണ് കുട്ടിയോട് വിവരം തിരക്കിയത്. മാതാവും സാമൂഹികപ്രവർത്തകരും നൽകിയ പരാതിയെത്തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുക്കുകയായിരുന്നു


