കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയാണ് കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റിയത്. ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റ്/കാഷ്വാലിറ്റി സേവനങ്ങൾ, അഞ്ച് ഓപ്പറേഷൻ തിയറ്ററുകൾ, അനുബന്ധ ഐ.സി.യു എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ആശുപത്രിയിലെ മുഴുവൻ സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റികളും പുതിയ കെട്ടിടത്തിലേക്ക് മാറി. പെട്ടന്നുള്ള മാറ്റം രോഗികൾ പ്രതീക്ഷിക്കാത്തതിനാൽ നേരത്തെയുള്ള അത്യാഹിത വിഭാഗത്തിൽ ചികിത്സ ലഭ്യമായിരുന്നു.’
ഇന്നത്തോടെ പൂർണമായും അത്യാഹിത വിഭാഗം പി.എം.എസ്.എസ്.വൈ ബ്ലോക്കിലേക്ക് മാറും. ഡോ.അഖിൽ, ഡോ.ബിൻസി എന്നിവർ മെഡിസിൻ വിഭാഗത്തിലും ഡോ.അജിൻ സർജറി വിഭാഗത്തിന്റെ മെഡിക്കൽ ഓഫിസറുമായാണ് പുതിയ ബ്ളോക്കിൽ പ്രവർത്തനം തുടങ്ങിയത്. പബ്ലിക് റിലേഷൻ ഓഫിസറായി കനകദാസുമാണ് ആരംഭത്തിൽ ഡ്യൂട്ടിയിലുള്ളത്. പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി, വൈസ് പ്രിൻസിപ്പൽ ഡോ: കെ.ജി. സജീത് കുമാർ , സൂപ്രണ്ട് എം.പി. ശ്രീ ജയൻ , മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് എന്നിവരും വിവിധ വകുപ്പ് മേധാവികളും സംബന്ധിച്ചു.പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി (പി.എം.എസ്.എസ്.വൈ) പ്രകാരം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 195 കോടി ചെലവിട്ടാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് നിർമ്മിച്ചത്



