തിരുവമ്പാടി : സ്വത്തുതർക്കത്തെത്തുടർന്ന് മകന്റെ മാരകമർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പിച്ച മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ മേരി (70)യെ ഏറ്റെടുക്കാൻ ബന്ധുക്കളാരുമെത്തിയില്ല.ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഡിസ്ച്ചാർജ് ചെയ്യാൻ സമയമായെങ്കിലും എവിടേക്ക് പറഞ്ഞയക്കുമെന്നറിയാതെ കുഴങ്ങുകയാണ് ആശുപത്രിയധികൃതർ.
മകന്റെ മർദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അച്ഛൻ സെബാസ്റ്റ്യൻ (76) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു.അടിച്ചുപരിക്കേൽപ്പിച്ചതിന് മകൻ അഭിലാഷ് (37) ന്റെ പേരിൽ കേസെടുത്താലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും തിരുവമ്പാടി സ്‌റ്റേഷൻ ഇൻസ്‌പെക്ടർ കെ. സുമിത് കുമാർ പറഞ്ഞു. കഴിഞ്ഞ മാർച്ച് 28-ന് മദ്യലഹരിയിലെത്തി വീട്ടുസാധനങ്ങൾ നശിപ്പിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധത്തിൽ മർദിച്ചതായി ഇരുവരും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
വൃദ്ധദമ്പതികൾ അവശരായി കിടക്കുന്നതായി അയൽവാസികൾ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നിന് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും ജനമൈത്രി പോലീസുമെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തബന്ധുക്കൾ ആരുമില്ലാത്തതിനാൽ പ്രതി തന്നെയായിരുന്നു ആശുപത്രിയിൽ കൂട്ടിരിപ്പിനുണ്ടായിരുന്നത്.ഏക മകനാണ്. ഇയാളോടൊപ്പം വീട്ടിലേക്ക് അമ്മയെ പറഞ്ഞയക്കുന്നത് സുരക്ഷിതത്വമല്ലാത്തതിനാൽ മറ്റു അഭയകേന്ദ്രത്തിലേക്കയക്കാനാണ് ആശുപത്രി അധികൃതരുടെ ആലോചന. താമരശ്ശേരിയിലെ ഒരുകേന്ദ്രത്തിൽ പാർപ്പിക്കാൻ നീക്കം നടക്കുന്നതായി ഗ്രാമപ്പഞ്ചായത്ത് വാർഡംഗം മഞ്ജു ഷിബിൻ അറിയിച്ചു



