
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ ഓമശ്ശേരി-എരഞ്ഞിമാവ് റീച്ചിന്റെ പ്രവൃത്തി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടർ സാംബശിവ റാവുവിന്റെയും ലിന്റോ ജോസഫ് എം.എൽ.എ.യുടെയും നേതൃത്വത്തിൽ പരിശോധിച്ചു.
സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയനിർമാണങ്ങൾ വ്യാപകമാണെന്ന പരാതി ഉയർന്നിരുന്നു. കഴിഞ്ഞദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തിരുവമ്പാടി നിയോജകമണ്ഡത്തിന്റെ പരിധിയിൽവരുന്ന എരഞ്ഞിമാവ്-ഓമശ്ശേരി റീച്ചിലെ പ്രവൃത്തി മൂന്നുമാസത്തിനകം പൂർത്തിയാക്കാൻ കരാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കും എം.എൽ.എ. നേരത്തേ നിർദേശം നൽകിയിരുന്നു.
നവീകരണപ്രവൃത്തിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും നെല്ലിക്കാപറമ്പ്-സർക്കാർ പറമ്പ് റോഡിനു സമീപത്തെയും നോർത്ത് കാരശ്ശേരിയിലെയും ഓവുചാലുകളുടെ പ്രശ്നം പരിഹരിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു.റോഡുകളിലെ വെള്ളക്കെട്ട് പ്രശ്നമുള്ള പ്രദേശങ്ങളിൽ കളക്ഷൻ ചേംബർ, ബോക്സ് കലുങ്ക് എന്നിവ നിർമിക്കാനും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥലം ലഭ്യമാക്കുന്നതിനനുസരിച്ച് റോഡിനു വശത്തേക്കുമാറ്റി സ്ഥാപിക്കാനും എം.എൽ.എ.യുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു



