
മുക്കം : ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മലയോര മേഖലയിലെ ജലാശയ അപകടങ്ങൾ സംഭവിക്കുമ്പോൾ പെട്ടെന്ന് എത്തി ചേരാൻ പറ്റുന്ന വിധത്തിലുള്ള സ്കൂബാ വാൻ മുക്കം ഫയർ ഫോഴ്സിന് ലഭിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ ഇടപെടലിനെത്തുടർന്നാണ് മുക്കം ഫയർസ്റ്റേഷന് പുതിയ വാഹനം ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ 9:30 ന് ഫയർ സ്റ്റേഷൻ പരിസരത്ത് വെച്ച് ലിന്റോ ജോസഫ് എം.എൽ.എ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജലാശയ രക്ഷാ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന സ്‌കൂബാ സെറ്റ്, സിലിണ്ടറുകൾ, റബ്ബർ ഡിങ്കി, ഔട്ട് ബോർഡ് എൻജിൻ, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റുകൾ, റോപ്പ് തുടങ്ങിയവ വാഹനത്തിൽ സജീകരിച്ചിട്ടുണ്ട്.
ഇതോടെ മേഖലയിലെ ദുരന്ത നിവാരണപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ മുക്കം ഫയർ ഫോഴ്സിനാവും.
റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരു എമർജൻസി റെസ്ക്യൂ വൈക്കിൾ കൂടി അനുവദിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

വാർഡ് കൗൺസിൽ ജോഷില സന്തോഷ് സ്റ്റേഷൻ ഓഫീസർ എം. ഗഫൂർ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി. കെ. ഭരതൻ, സീനിയർ ഫയർ ഓഫീസർമാരായ എം. സി മനോജ്, പയസ് അഗസ്റ്റിൻ , പി. അബ്ദുൽ ഷുക്കൂർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ എന്നിവർ പങ്കെടുത്തു.



