വിദ്യാർഥിനിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിലെ പ്രതി ജിനാഫ് പന്തിരിക്കര ഇർഷാദ് വധക്കേസിലെ 11ാം പ്രതി

താമരശ്ശേരി :ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച് വയനാട് ചുരത്തിൽ ഇറക്കിവിട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപറ്റ പുഴമുടി കടുമിടുക്കിൽ വീട്ടിൽ ജിനാഫിനെ (32) ആണ് കോഴിക്കോട് റൂറൽ എസ്പി ആർ.കറപ്പസാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിനടുത്തുള്ള ചേരൻനഗറിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.ജിനാഫ് കോഴിക്കോട് പന്തിരിക്കര ഇർഷാദ് വധക്കേസിലെ 11ാം പ്രതിയാണ്.
വിദ്യാർഥിനിയെ വയനാട്, എറണാകുളം എന്നിവിടങ്ങളിൽ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ചുരത്തിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന്, വയനാട് വൈത്തിരിയിലെ റിസോർട്ടിൽ എത്തിയ പ്രതി പൊലീസ് തന്നെ അന്വേഷിക്കുന്ന വിവരം അറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽപോയി. മേയ് 30ന് ഉച്ചയ്ക്കാണ് വിദ്യാർഥിനിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയത്.വിദ്യാർഥിനിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി പ്രകാരം പൊലീസ് അന്വേഷിക്കുന്നതിനിടെ, കഴിഞ്ഞ ഒന്നിനു രാവിലെ പത്തരയോടെ ചുരത്തിലെ വ്യൂപോയിന്റിനു സമീപം ഇറക്കി പ്രതി കടന്നു.
വയനാട് കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.ഇർഷാദ് വധക്കേസിൽ മൂന്നര മാസം ജയിലിൽ കിടന്ന് നവംബർ 22നു ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആക്രിസാധനങ്ങളുടെയും മറ്റും കച്ചവടം നടത്തിവരികയായിരുന്നു.
താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടി, ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ, സ്പെഷൽ സ്ക്വാഡ് എസ്ഐ രാജീവ് ബാബു, താമരശ്ശേരി എസ്ഐ വി.പി.അഖിൽ, മുക്കം എസ്ഐ കെ.എസ്.ജിതേഷ്, എസ്‌സിപിഒ എൻ.എം.ജയരാജൻ, സിപിഒമാരായ റീന, ഷൈജൽ, വി.ആർ. ശോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്



