
കോഴിക്കോട്: രാത്രി കാലങ്ങളിൽ നിറുത്തിയിട്ട കാറിൽ നിന്നും വില കൂടിയ സാധനങ്ങൾ മോഷണം നടത്തുന്നയാൾ പിടിയിലായി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിറുത്തിയിട്ട കാറിന്റെ ഡോർ തുറന്ന് കാറിനകത്ത് ഉണ്ടായിരുന്ന 20,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷണം നടത്തിയ കൊണ്ടോട്ടി സ്വദേശി പാറക്കുളങ്ങര ജിൽഷാദി(29)നെയാണ് നടക്കാവ് ഇൻസ്‌പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23ന് രാത്രി 11.30 ന് പേരാമ്പ്ര സ്വദേശി സനൂപ് എന്നയാളുടെ നിറുത്തിയിട്ട കാറിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചത്.
മയക്കുമരുന്ന് ഉപയോഗത്തിനും, ആർഭാടമായി ജീവിക്കുന്നതിനും വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനാണ് പ്രതി മോഷണം നടത്തുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്. ജിൽഷാദ് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് . സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സൈബർ സെല്ലിന്റെയും സഹായത്തോടെയുമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പൊലീസിനെ കബളിപ്പിച്ച് എറണാകുളം, കോയമ്പത്തൂർ ഭാഗങ്ങളിൽ കറങ്ങി നടന്ന പ്രതി കോഴിക്കോടെത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ രജിത സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, ഹരീഷ് കുമാർ.സി. ബബിത്ത് കുറിമണ്ണിൽ കോഴിക്കോട് സ്‌കോഡിലെ പൊലീസുകാരായ സുമേഷ് ആറോളി ,രാഗേഷ് ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



