
കോടഞ്ചേരി: കോടഞ്ചേരിയിലും, മലയോര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാൽ പ്രദേശ വാസികളും , പുറമേ നിന്ന് വരുന്ന ടൂറിസ്റ്റുകൾ ആയിട്ടുള്ളവരും ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ, ഇരുതുള്ളിപ്പുഴ എന്നീ മൂന്ന് പുഴകളിലും ഇറങ്ങാൻ പാടുള്ളതല്ല.
എവിടെയെങ്കിലും മലയിടിച്ചിൽ, മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ടെങ്കിൽ വാർഡ് മെമ്പർമാരെയൊ വില്ലേജ് അധികൃതരെയൊ അറിയിക്കുക. ഇരുചക്ര വാഹനങ്ങളിൽ രാത്രികാലങ്ങളിൽ ഉള്ള യാത്ര ഒഴിവാക്കുക.
ടൂറിസ്റ്റുകൾ ആയി എത്തുന്നവർ പഞ്ചായത്ത് പരിധിയിലെ ഒരു പുഴകളിലും ഇറങ്ങുവാൻ പാടുള്ളതല്ല എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിക്കുന്നു.മുന്നറിയിപ്പുകൾ അവഗണിക്കാതെ മഴക്കാലത്ത് എല്ലാവരും സുരക്ഷിതരായി ഇരിക്കുക.
മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു
കോടഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. തസ്നി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിൽ നടന്നു വരുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. റബർ തോട്ടങ്ങൾ ഉൾപ്പെടെയുള്ള കൃഷിയിടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യാനും ഞായറാഴ്ചകളിൽ നടത്തുന്ന കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുവാനും തിരുമാനിച്ചു.
പ്രവർത്തനങ്ങളുടെ വാർഡുതല ഏകോപനത്തിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ വാർഡ് ആർ ആർ ടി അംഗങ്ങൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ആവശ്യമായ പരിശോധന നടത്തും. കൊതുക് വളരാൻ സാഹചര്യമൊരുക്കുന്ന വീട്ടുകാർക്കും തോട്ടമുടമകൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



