
തിരുവമ്പാടി : അങ്ങാടിയിൽ കാർഷികോത്പന്നങ്ങൾ വിറ്റ് കെ.എസ്.ആർ.ടി.സി. ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കർഷകൻ സീറ്റിൽ മറന്നത് 1.65,000 രൂപ.വീട്ടിലേക്കുള്ള വഴിയിൽ പണം നഷ്ടപ്പെട്ടതറിഞ്ഞു പരിഭ്രമിച്ച കർഷകന് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ സത്യസന്ധതയിൽ തുക തിരികെക്കിട്ടിയതിലെ ആഹ്ലാദം പറഞ്ഞറിയിക്കാൻവയ്യാത്തത്.
ആനക്കാംപൊയിൽ മംഗലശ്ശേരി മൊയ്തീന്റെ പണമാണ് ബസിൽ കളഞ്ഞുപോയത്. ചൊവ്വാഴ്ച വൈകുന്നേരം തിരുവമ്പാടി-മുത്തപ്പൻപുഴ കെ. എസ്.ആർ.ടി.സി. ബസിലാണ് സംഭവം. മുത്തപ്പൻപുഴയിൽ നിർത്തിയ ബസിൽനിന്ന് ഇറങ്ങവെയാണ് പിറകിലെ സീറ്റിൽ നോട്ടുകെട്ടുകൾ കിടക്കുന്നത് കണ്ടക്ടർ ഓമശ്ശേരി സ്വദേശി പി. മുരളീധരൻ, ഡ്രൈവർ ഗോതമ്പ്‌റോഡ് സ്വദേശി വി. അൻസാർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുന്നത്. അഞ്ഞൂറിന്റെ നാല് കെട്ടുകളാണുണ്ടായിരുന്നത്.
സ്‌കൂൾ അവധിയായതിനാൽ നാലഞ്ചുയാത്രക്കാരേ ബസിലുണ്ടായിരുന്നുളളൂ. മലയോര മേഖലയായതിനാൽ സ്ഥിരം യാത്രക്കാരായ ആരുടെയെങ്കിലും പണമായിരിക്കുമെന്ന നിഗമനത്തിൽ അന്വേഷണം തുടർന്നു. ഇതിനിടെയാണ് വെപ്രാളത്തോടെ കർഷൻ മുത്തപ്പൻപുഴയിലെത്തുന്നത്. യഥാർഥ ഉടമയെന്ന് ബോധ്യപ്പെട്ടതോടെ തുക കർഷകന് തിരിച്ചേൽപ്പിക്കുകയായിരുന്നു. ട്രൗസറിലെ കീശയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കെ. എസ്. ആർ. ടി. സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിന്റെ നേതൃത്വത്തിൽ ജീവനക്കാരെ ആദരിച്ചു. സ്റ്റേഷൻ മാസ്റ്റർമാരായ എം.ഇ. നവാസ്, രജീന്ദ്രൻ, ഇൻസ്പെക്ടർ ഇൻചാർജ് ഐ. സത്യൻ, കെ.എസ്.ആർ.ടി.ഇ.എ(സി. ഐ.ടി.യു.) യൂണിറ്റ് പ്രസിഡന്റ് ഒ.കെ. ശ്രീജ എന്നിവർ സംസാരിച്ചു



