
ന്യൂഡൽഹി: ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ ശൈലീപുസ്തകം പുറത്തിറക്കി സുപ്രീംകോടതി. അവിഹിതം, പ്രകോപന വസ്ത്രധാരണം, വേശ്യ എന്നിവ ഉൾപ്പെടെ നാൽപ്പതോളം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കോടതി പുറത്തിറക്കിയ ശൈലീപുസ്തകത്തിൽ പറയുന്നുണ്ട്. ഭാവിയിൽ ജഡ്ജിമാർ ഇത്തരം പ്രയോഗങ്ങൾ നടത്തരുതെന്ന് ശൈലീ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ഹാൻഡ് ബുക്ക് ഓൺ കോംബാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്’ എന്ന പേരിലുള്ള ശൈലീപുസ്തകം ജഡ്ജിമാർക്കും സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉത്തരവുകൾ തയാറാക്കുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകൾ പ്രയോഗിക്കുമ്പോൾ കൃത്യത പാലിക്കണം.ഒരു സ്ത്രീയെ ‘വ്യഭിചാരിണി’ എന്ന് വിളിക്കുന്നത് ഉചിതമല്ല. പകരം ‘വിവാഹത്തിനു പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ’ എന്ന് പറയാം. ‘അവിഹിതം’ എന്ന പദത്തിനു പകരം ‘വിവാഹത്തിനു പുറത്തുള്ള ബന്ധം’, നിർബന്ധിത ബലാത്സംഗം എന്നതിനു പകരം ‘ബലാത്സംഗം’ എന്ന് പ്രയോഗിക്കണം. ‘വേശ്യ’ എന്ന പദത്തിനു പകരം ‘ലൈംഗിക തൊഴിലാളി’ എന്നു പ്രയോഗിക്കാം. ‘അവിവാഹിതയായ അമ്മ’ എന്നതിനു പകരം ‘അമ്മ’ എന്ന പദം മാത്രം മതി എന്നും ശൈലീപുസ്തകത്തിൽ പറയുന്നുണ്ട്



