
കോടഞ്ചേരി : ഇ.എസ്.എ. പ്രശ്നത്തിൽ യു.ഡി.എഫും ചില കർഷകസംഘടനകളും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നെന്ന് കോടഞ്ചേരിയിൽ ചേർന്ന വിശദീകരണയോഗത്തിൽ സി.പി.എം. നേതാക്കൾ ആരോപിച്ചു.കേന്ദ്രത്തിൽ ഭരണത്തിൽവന്ന കോൺഗ്രസ് സർക്കാരാണ് പശ്ചിമഘട്ടമേഖലയ്ക്ക് പുറത്ത് ബഫർസോൺ എന്ന പ്രശ്നം ഉയർത്തിയത്. മാധവ് ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും കമ്മിഷനായി വെച്ചതും ഇക്കാലത്താണ്
ഉമ്മൻ വി. ഉമ്മൻ കമ്മിഷന്റെ നിർദേശത്തിൽ ബഫർസോൺ 123 വില്ലേജും 9993 സ്ക്വയർ കിലോമീറ്ററാവണമെന്നായിരുന്നു തിരുമാനം.എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നതിനുശേഷം സംരക്ഷിതവനത്തിനും വന്യജീവികേന്ദ്രത്തിനും പുറത്ത് ഒരുസെന്റ് ഭൂമിപോലും ഉൾപ്പെടുത്താൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 2018-ൽ ഇ.എസ്.എ. 123 വില്ലേജുകളിൽനിന്ന് 92 ആയി കുറച്ചും 9993 സ്ക്വയർ കിലോമീറ്ററിൽനിന്ന് 8711 കിലോമീറ്ററായി കുറച്ചുമാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.സെപ്റ്റംബർ 28-നുമുൻപ് സംസ്ഥാനസർക്കാർ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കിക്കൊണ്ട് ഇ.എസ്.എ. മാപ്പ് അക്ഷാംശ-രേഖാംശ രേഖ, ജി.ഐ.എസ്. മാപ്പ് ഉൾപ്പെടെ കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതാണ്. കേന്ദ്രസർക്കാർ നിലപാട് കേരളസർക്കാരിന്റെ നിലപാടിന് വിരുദ്ധമാണെങ്കിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രക്ഷോഭത്തിന് സി.പി.എമ്മും തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു.ഏരിയാ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ, ഏരിയാ കമ്മിറ്റി അംഗം ഷിജി ആന്റണി, ഷിബു പുതിയേടത്ത്, കെ.എം. ജോസഫ്, ഷാജി കൂരോട്ട്പാറ എന്നിവർ സംസാരിച്ചു.



