
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റ്, അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥാ വിദഗ്ധർ
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുന്നത് അപൂർവ പ്രതിഭാസമെന്ന് കാലാവസ്ഥാ രംഗത്തെ വിദഗ്ധർ. കാലാവസ്ഥാ വ്യതിയാനം മൂലം മേഘങ്ങളുടെ ഘടനയിൽ വന്ന മാറ്റമാണ് കാരണമെന്നാണ് വിശദീകരണം. കാറ്റിന്റെ ദിശയോ വേഗമോ നിർണയിക്കാനാവാത്തതിനാൽ പ്രതിരോധിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ പറയുന്നു.
മാർച്ച് ഏപ്രിൽ മാസങ്ങളിൽ കൂന്പാര മേഘങ്ങൾ കാരണം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടാറുണ്ടെങ്കിലും തെക്ക് പടിഞ്ഞാറൻ കാലവർഷത്തിനിടെ ഇത് കാണാറില്ല. മേഘങ്ങൾ ചിലയിടത്ത് മാത്രം കൂടിച്ചേരുന്നതാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കാറ്റിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മേഖങ്ങളിൽ നിന്ന് വരുന്ന കാറ്റും അന്തരീക്ഷത്തിലെ കാറ്റും സംയോജിക്കുമ്പോഴാണ് ശക്തമായ ചുഴിയുണ്ടാകുന്നത്. മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഇവ കനത്ത നാശനഷ്ടങ്ങൾ വരുത്തിയേക്കാം. മുൻകൂട്ടി ദിശയോ വേഗതയോ നിർണയിക്കാൻ കഴിയാത്തതിനാൽ പ്രതിരോധിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ പറയുന്നു.
മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. കോഴിക്കോട്ടും കോതമംഗലത്തും അനുഭവപ്പെട്ട കാറ്റിന് തീവ്രത കൂടുതലായിരുന്നെന്നും വിദഗ്ധർ പറയുന്നു. സമീപകാലത്തായി ഇത്തരം ചുഴികൾ വരുന്നത് വർധിച്ചതായും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്നും കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു



