
കൂരാച്ചുണ്ട് :കക്കയത്ത് സ്വന്തം കൃഷിയിടത്തിൽ വെച്ച് കർഷകനായ പാലാട്ടിയിൽ എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പിന് സാധിക്കാത്തതിൽ പ്രതിഷേധിച്ചു കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.പ്രതിഷേധ റാലി സംഘടിപ്പിച്ചു. സർവ്വകക്ഷികളുടെ നേതൃത്വത്തിൽ നടന്ന ധർണ താമരശേരി രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു.വനംവകുപ്പിന്‍റെ നടപടിക്കെതിരെയുള്ള പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിത നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.കോടഞ്ചേരി തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐകുളമ്പിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കക്കയം പള്ളി വികാരി ഫാ.വിൻസന്റ് കറുകമാലിൽ,കല്ലാനോട് ഇടവക വികാരി ഫാ.ജിനോ ചുണ്ടയിൽ,ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്,ജോബി വാളിയംപ്ലാക്കൽ,സുമിൻ എസ് നെടുങ്ങാടൻ, ബോണി ജേക്കബ്, കുര്യൻ ചെമ്പനാനി എന്നിവർ സംസാരിച്ചു.



