
ആനക്കാംപൊയിൽ:തുരങ്ക പാതക്കെതിരായി പരിസ്ഥിതിവാദികൾ എന്ന പേരിൽ ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ ആനക്കാംപൊയിലിൽ സർവകക്ഷി യോഗം ചേർന്നു.മലബാറിന്റെയും വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളുടെ വികസനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന കേരളത്തിൻറെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.ഈ പദ്ധതിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവർ മലയോര മേഖലകളുടെ വികസനങ്ങളെയാണ് ഇല്ലാതാക്കുന്നത് എന്നും അവർക്കെതിരെ പ്രതിരോധം തീർക്കുമെന്നും ആനക്കാംപൊയിലെ മുഴുവൻ രാഷ്ട്രീയ കക്ഷികളും സാംസ്കാരിക സംഘടനകളും പൊതുജനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമായി തെരുവിലിറങ്ങുമെന്നും യോഗം തീരുമാനിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം മഞ്ജു ഷിബിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരികളായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, വാർഡ് അംഗങ്ങളായ മഞ്ജു ഷിബിൻ കെ എം ബേബി രാജു അമ്പലത്തിങ്കൽ എന്നിവരെ തിരഞ്ഞെടുത്തു. ഫിലിപ്പ് മാലിശ്ശേരിയിൽ, ടോമി കൊന്നക്കൽ, ബാബു കളത്തൂർ, കെ എം ബേബി, മനോജ് വാഴപ്പറമ്പിൽ, ഷിനോയി അടയ്ക്കപ്പാറ, ബെന്നി ആനക്കല്ലേൽ, പ്രസാദ് ഇലഞ്ഞിക്കൽ, ജോൺസൺ പുത്തൂർ, ജോൺ കടുക്കത്തെചാലിൽ, തോമസ് തെക്കേകുറ്റ്, ജോൺസൺ വയലിൽ, ജോസ് റാപ്പുഴ, ജിജി വെള്ളാവൂർ തുടങ്ങിയവർ പ്രസംഗിച്ചു. 101 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.



