
കൊടിയത്തൂർ: കൊടിയത്തൂർ – കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടമുഴിക്കടവിൽ പാലം നിർമ്മാണമാരംഭിച്ച് ഒരു വർഷത്തോളമായങ്കിലും പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്.
അശാസ്ത്രീയമായ നിർമ്മാണം മൂലം പുഴയിലേക്ക് പതിച്ച പാലത്തിൻ്റെ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കാൻ ഇതുവരെ നടപടിയുമായിട്ടില്ല. ഉദ്യോഗസ്ഥരും എം എൽ എ യും സ്ഥലം സന്ദർശിച്ച് പോയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് മാത്രമല്ല, പ്രവൃത്തി വേഗത്തിലാക്കാനുള്ള ഒരു നടപടിയും എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.
ഇതെല്ലാം മൂലം ഇരു പഞ്ചായത്തുകളിലേയും സ്കൂൾ വിദ്യാർത്ഥികൾ അടക്കമനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഇതോടെയാണ് വർഷങ്ങൾക്ക് മുമ്പ്
നാട്ടുകാർ ആശ്രയിച്ചിരുന്ന കടത്ത് തോണി യൂത്ത് ലീഗ് പ്രവർത്തകർ വീണ്ടും പുഴയിലിറക്കിയത്. അധികൃതരുടെ കണ്ണ് തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന സമരത്തിൽ നിരവധി പേർ പങ്കാളികളായി. കൊടിയത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ചീനി മരച്ചോട്ടിൽ നിന്ന് കാരശ്ശേരി പഞ്ചായത്തിലെ മാളിയേക്കൽ കടവിലേക്കായിരുന്നു തോണിയാത്ര.
തോണിയിറക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡണ്ട് ഫസൽകൊടിയത്തൂർ
അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കെ പി അബ്ദുറഹിമാൻ എൻ.കെ അശ്റഫ് ഇ.എ ജബ്ബാർ,ടി.ടി അബ്ദുറഹിമാൻ,ഇ എ മായിൻമാസ്റ്റർ, നൗഫൽ പുതുക്കുടി, ഫൈസൽ പി.പി,അനസ് യു, ശമീർ സി,നൗഷീർ കണിയാത്ത്,നാജിം പി.പി,സിദാൻ അസ് ലം എന്നിവർ നേതൃത്വം വഹിച്ചു.



