
താമരശ്ശേരി: ദേശീയപാത 766 ഓടക്കുന്ന് വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും, ലോറിയും, കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു.പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കാർ ഡ്രൈവർ എലത്തൂർ വാടിയിൽ സൂപ്പിക്കാ വീട്ടിൽ മുഹമ്മദ് മജ്ദൂദ് (34) ആണ് മരണപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബസ്സിനും ലോറിക്കും ഇടയിൽ കുടുങ്ങി കാറ് പൂർണമായും തകർന്നിരുന്നു.
കോഴിക്കോട്-വയനാട് ദേശീയ പാതയിൽ താമരശ്ശേരിക്കും പരപ്പൻപൊയിലിനും ഇടയിൽ ഓടക്കുന്ന് വളവിൽ ഏകദേശം രാത്രി 11:15-ഓടെയാണ് അപകടം നടന്നത്.തണ്ണി മത്തൻ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയെ കാറ് ഓവർടേക്ക് ചെയ്ത് മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർ ദിശയിൽ നിന്നും വന്ന ബസ്സുമായി കാറ് ഇടിക്കുകയായിരുന്നു. തൊട്ട് പിന്നാലെ ഉണ്ടായിരുന്ന ലോറി കാറിൽ ഇടിച്ച് തലകീഴായി മറിയുകയും ചെയ്തു.
Read more:താമരശ്ശേരിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
പരേതനായ എലത്തൂർ പടന്നയിൽ അബൂബക്കറിന്റെയും വാടിയിൽ സൂപ്പിക്കാ വീട്ടിൽ നജ്മയുടെയും മകനാണ് മുഹമ്മദ് മജ്ദൂദ്. ഭാര്യ: കോഴിക്കോടൻ വീട്ടിൽ ഫാത്തിമ ഹന്ന.(വലിയ പറമ്പത്ത് ബി.എം. അബ്ദുറഹിന്റെ (ഫസൽ) മകൾ).മകൻ: മുഹമ്മദ് ഹൂദ് അബൂബക്കർ.സഹോദരങ്ങൾ: മൊഹിയുദ്ദീൻ മക്തും (അബൂദാബി), മർഷിത.



