മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു; 7.25 കോടി രൂപയുടെ ഭരണാനുമതി.

മുക്കം∙ കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബലക്ഷയം നേരിടുന്നതുമായ മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു. 1960 കാലഘട്ടത്തിൽ ഏറനാട് കോഴിക്കോട് താലൂക്കുകളെ ബന്ധിപ്പിച്ചായിരുന്നു പാലം നിർമിച്ചത്. തെക്കൻ ജില്ലകളിൽ നിന്നു മലയോര മേഖലയിലേക്കുള്ള കുടിയേറ്റം ശക്തമായ കാലത്ത് കുടിയേറ്റക്കാർക്ക് ഏറെ ആശ്രയമായിരുന്നു പാലം. അക്കാലത്ത് അഗസ്ത്യൻ മൂഴിയിലെത്തി തോണിയിലായിരുന്നു ചരക്കുകൾ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നത്.
ചങ്ങാടവും ആശ്രയമായിരുന്നു. അക്കാലത്തെ ബ്ലോക്ക് വികസന കൗൺസിൽ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജി മുൻ കൈ എടുത്തായിരുന്നു പാലം യാഥാർഥ്യമാക്കിയത്. വയനാട് ജില്ലയിലെയും മലയോര മേഖലയിലെയും ജനങ്ങൾക്കു കോഴിക്കോട് വിമാനത്താവളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും എളുപ്പം എത്തിപ്പെടാനുള്ള മാർഗമാണ് മുക്കം നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള പാലം.



