
മുക്കത്തുനിന്നും കോഴിക്കോട്, താമരശ്ശേരി,തിരുവമ്പാടി ഭാഗങ്ങളിലേക്ക് വഴിമാറിപ്പോകുന്ന അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതകുരുക്ക് രൂക്ഷമായി തുടരുന്നു. റോഡിന്റെ വീതികുറവും നടുഭാഗത്തുള്ള ആൽമരവും വാഹന ബാഹുല്യവും നിരതെറ്റിച്ചു വരുന്ന വാഹനങ്ങളുമെല്ലാം ഗതാഗത തടസത്തിന്റെ കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നു.വാരാദ്യ ദിനങ്ങളിൽ രാവിലെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത സ്തംഭനം രണ്ടോ മൂന്നോ മണിക്കൂർ വരെ നീളുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
അത്യാവശ്യ യാത്രക്കാരും ആംബുലൻസ് പോലുളള വാഹനങ്ങളും സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമുള്ള ഒട്ടധികം പേരാണ് ഇതുമൂലം പ്രയാസപ്പെടുന്നത്.
ബസ്സുകൾക്ക് സമയം പാലിച്ച് ഓടാൻ പറ്റാത്ത സാഹചര്യവും നിലനിൽക്കുന്നു.
വേണം അടിയന്തിര ഇടപെടൽ
നിരന്തരം ഗതാഗത കുരുക്ക് അനുഭവിക്കുന്ന സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി ഭാഗത്തെ പ്രതിസന്ധിക്ക് കുരുക്കഴിക്കാൻ അധികൃതർ അടിയന്തിരമായി കണ്ണു തുറന്നേ പറ്റൂ. ബദൽ സംവിധാനമെന്ന നിലയിൽ ഉപയോഗിക്കാറുളള മാമ്പറ്റ ബൈപ്പാസിൽ കലുങ്ക് പണി ഉൾപ്പെടെ നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ പറ്റാത്തതും കുരുക്ക് രൂക്ഷമാക്കുന്നു.മുക്കം നഗരം പിന്നിട്ട് അരീക്കോട് പാലം വരെ പോലും ചില സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാവാറുണ്ട്.
വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാവുന്ന വിധത്തിൽ എന്തെല്ലാം ഉപാധികൾ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളും കൂടിച്ചേർന്ന് ആലോചിച്ച് നടപ്പിലാക്കേണ്ടത്. പലപ്പോഴും നാട്ടുകാരുടെ ഇടപെടലുകൊണ്ടാണ് ഗതാഗത സംവിധാനം ശരിപ്പെടുത്താറുള്ളത്. രാവിലെയും വൈകുന്നേരവും ഉണ്ടാവുന്ന രൂക്ഷമായ ഗതാഗത തടസത്തിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും നീണ്ട നാളായുളള ആവശ്യം



