മണാശ്ശേരിയിലെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു കൊലക്കത്തി കണ്ടെടുത്തു

മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് വെച്ചാണ് ഇയാൾ വലയിലാകുന്നത്. മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷ് ആണ് കൊലപാതക ശേഷം മുങ്ങാനുള്ള ശ്രമത്തിനിടെ പ്രതിയെ കണ്ടത്. ഉടൻ തന്നെ പ്രതിയെ തടഞ്ഞുനിർത്തുകയായിരുന്നു .തുടർന്ന് പ്രദീഷിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ അവിടെത്തന്നെ പിടിച്ചു വെക്കുകയും മുക്കം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റുരേഖപ്പെടുത്തിയ മുക്കം പോലീസ് പ്രതിയെ സംഭസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. തുടർന്ന് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മുക്കം വെസ്റ്റ് മണാശ്ശേരിയിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം നടന്നത്. മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാറിനെ (58) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .പ്രതി രാവിലെ മുതൽ മദ്യപിച്ചെത്തി പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
മദ്യപിച്ചെത്തിയ പ്രതി വിനോദ് കുമാറുമായും പരിസരവാസികളുമായി തർക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊലപാതകവും നടന്നത്. വിനോദ് കുമാറിനെയും കുടുംബത്തെയും കിണറിൽ വിഷം ചേർത്ത് കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇവർ മുക്കം പോലിസിൽ വിവരമറിയിച്ചങ്കിലും പോലീസ് എത്തിയില്ലന്നും പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നങ്കിൽ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.മുക്കം മണാശ്ശേരിയിലെ കൊലപാതകം: തെളിവെടുപ്പിനിടെ പോലീസിനെതിരെ പ്രതിഷേധം;കൊലക്കത്തി കണ്ടെടുത്തു മുക്കം: മണാശ്ശേരിയിൽ മധ്യവയസ്കനെ അയൽവാസി വെട്ടിക്കൊന്ന കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ബന്ധുക്കളും പ്രദേശവാസികളുമാണ് പോലീസിനെതിരെ രംഗത്തെത്തിയത്. പ്രതിയായ ജയകുമാറുമായി മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി മണാശ്ശേരിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. പ്രതി ജയകുമാർ മുൻപും നാട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. കൊലപാതകം നടക്കുന്നതിന് മുൻപ് തന്നെ ഇയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ മുക്കം പോലീസിനെ വിവരമറിയിച്ചിരുന്നു. എന്നാൽ, നിരവധി തവണ വിളിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പോലീസ് സമയത്തിന് എത്തിയിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.. പ്രതിഷേധത്തെ തുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. പ്രതി ജയകുമാർ തന്റെ വീടിന് പുറകിലുള്ള വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു വെച്ചിരുന്ന കൊടുവാൾ പോലീസിന് എടുത്തു നൽകി. ഈ കൊടുവാൾ ഉപയോഗിച്ചാണ് വിനോദ് കുമാറിനെ വെട്ടിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കൂടുതൽ പോലീസുകാരെയും വിന്യസിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ, തെളിവെടുപ്പ് നടപടികൾ വളരെ വേഗത്തിൽ പൂർത്തിയാക്കി പ്രതിയുമായി പോലീസ് സംഘം മടങ്ങുകയായിരുന്നു.



