മലയോരത്ത് അതിശക്തമായ മഴ: ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു, റോഡുകൾ വെള്ളത്തിനടിയിൽ; കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു.

മുക്കം: മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നോർത്ത്കാരശ്ശേരി ചോണാട് റോഡിൽ വെള്ളം കയറി. ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കക്കാട് തലക്കുളം, സർക്കാർ പറമ്പ് റോഡ് വെള്ളത്തിനടിയിലായി. കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു.കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി – കറുത്തപറമ്പ് റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വലിയ കിണറാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർണ്ണമായും ഇടിഞ്ഞുപോയത്. 70 വർഷത്തോളം പഴക്കമുള്ള ഈ കിണർ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു. വേനൽക്കാലത്ത് പോലും വറ്റാത്ത കിണർ പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ കിണറിന്റെ പരിസരപ്രദേശങ്ങളിൽ ഇനിയും മണ്ണ് ഇടിയാൻ സാധ്യതയുള്ളതിനാൽ അധികൃതർ എത്രയും പെട്ടെന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.



