ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്: ജാഗ്രതാ നിർദേശവുമായി കേരള പോലീസ്

ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്ത ശേഷം, യാത്രക്കാരൻ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം.
യാത്രാക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോൾ തുക മാറിപ്പോയെന്നോ, ആശുപത്രി ആവശ്യങ്ങൾക്കായി അയച്ച തുകയാണെന്നോ വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ രംഗത്തെത്തുന്നത്. തുടർന്ന് ബാങ്കിൽ നിന്ന് പണം ക്രെഡിറ്റ് ആയതിന് സമാനമായ വ്യാജ എസ്.എം.എസ്. ഡ്രൈവറുടെ ഫോണിലേക്ക് അയക്കുന്നു.
വാഹനം ഓടിക്കുന്നതിനിടയിൽ സന്ദേശം കൃത്യമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യം തട്ടിപ്പുകാർ മുതലാക്കുകയാണ്. വാട്സ്ആപ്പിലൂടെ അയച്ചു നൽകുന്ന ലിങ്ക് വഴി ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് തിരികെ അയക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. അക്കൗണ്ടിൽ പണമെത്തിയെന്ന് വിശ്വസിച്ച് ഡ്രൈവർമാർ തുക കൈമാറുന്നു. എന്നാൽ നിർദ്ദിഷ്ട സ്ഥലത്തെത്തുമ്പോഴാണ് യാത്രക്കാരൻ സ്ഥലത്തില്ലെന്നും ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും ഡ്രൈവർമാർ തിരിച്ചറിയുന്നത്.
പോലീസിന്റെ പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
1. എസ്.എം.എസ്. മാത്രം വിശ്വസിച്ച് അക്കൗണ്ടില്‍ പണം എത്തിയതായി കരുതരുത്.
2. പണം ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ ബാങ്കിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എ.ടി.എം. എന്നിവ പരിശോധിക്കുക.
3. അപരിചിതര്‍ അയക്കുന്ന വ്യാജ ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.
4. മറ്റൊരാള്‍ ആവശ്യപ്പെടുന്നു എന്ന കാരണത്താല്‍ അക്കൗണ്ടിലേക്ക് എത്തിയതായി തോന്നുന്ന തുക ഉടന്‍ കൈമാറരുത്.
5. യാത്രക്കാരനുമായി ബന്ധപ്പെട്ട സംശയാസ്പദമായ ആവശ്യങ്ങള്‍ ഉണ്ടായാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക വിവരങ്ങള്‍ ഉപയോഗിച്ച് മാത്രം സ്ഥിരീകരിക്കുക
6. OTP, UPI PIN, ATM PIN, CVV, BANKING PASSWORD എന്നിവ ആരുമായും പങ്കുവെക്കരുത്.
7. തട്ടിപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍, എസ്.എം.എസ്, ചാറ്റുകള്‍, സ്ക്രീന്‍ഷോട്ടുകള്‍ എന്നിവ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുക.
ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ National Cyber Crime Reporting Portal (www.cybercrime.gov.in) എന്ന പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക.
#keralapolice #statepolicemediacentre



