
പപ്പടം വിപ്ലവമായി മാറിയ കാലത്താണ് ഈ ഓണം വരുന്നത്. ഓണസദ്യ എന്നോർക്കുമ്പോൾ നാവിൽ വെള്ളമൂറുമെങ്കിലും പപ്പടം എന്നു കേൾക്കുമ്പോൾ പലർക്കുമിപ്പോൾ ചിരിയാണ്. അത്രയ്ക്കങ്ങോടു ചിരിച്ചുതള്ളേണ്ട കക്ഷിയല്ല നമ്മുടെ പപ്പടം. പപ്പടമില്ലാതെ ഒരു സദ്യയും പൂർണമാവില്ല. വലിയ പപ്പടവും ചെറിയ പപ്പടവും പായസവും പഴവും കൂട്ടിക്കുഴയ്ക്കുന്നത് ഒന്നോർത്തു നോക്കൂ. പഴമക്കാർ ഗുരുവായൂരിൽ പോയി വരുമ്പോൾ കൊണ്ടു വന്നിരുന്ന ഗുരുവായൂർ പപ്പടം കുഞ്ഞുകുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ കൗതുകമായിരുന്നു. ഈ ഓണക്കാലത്ത് പപ്പടത്തിനു ഓർഡർ കൂടിയെന്ന് കോയ റോഡിലെ ‘ഉത്സാഹം പപ്പടം’ ഉടമ ടി.വി.ഷാജി പറയുന്നു. പരമ്പരാഗത രീതിയിൽ പപ്പടം ഉണ്ടാക്കുന്നയാളാണ് ഷാജി. മായം കലർന്ന പപ്പടത്തിന്റെ കടന്നുകയറ്റം വിപണിയെ ബാധിക്കുന്നുണ്ടെന്നും ഷാജി പറയുന്നു. 10 എണ്ണത്തിന്റെ പാക്കറ്റിന് ശരാശരി 10 രൂപ നിരക്കിലാണ് ഇപ്പോൾ വിൽപന. ഈ ഓണക്കാലത്ത് മായമില്ലാത്ത പപ്പടം ഉറപ്പാക്കാൻ തീരുമാനം എടുത്തിട്ടുണ്ടെന്ന് കേരള പാപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് കെ.രഞ്ജിത്തും സെക്രട്ടറി ബിജു കുമാറും പറഞ്ഞു. കഴിഞ്ഞ 2 ഓണക്കാലങ്ങളെ അപേക്ഷിച്ച് പപ്പട വിൽപന ഇത്തവണ കുത്തനെ കൂടി. കോവിഡ് കാലത്ത് 25 പേർ മാത്രമുള്ള കല്യാണ സദ്യ മാത്രമാണു നടന്നത്. എന്നാൽ, ഇത്തവണ സ്കൂളുകളിലും കോളജുകളിലും ഓണാഘോഷത്തിനൊപ്പം സദ്യയുമൊരുക്കിയിട്ടുണ്ട്. ഒട്ടുമിക്ക സ്ഥാപനങ്ങളിലും റസിഡന്റ്സ്അസോസിയേഷനുകളിലും ഓണസദ്യ ഉണ്ട്. തിരക്കു കൂടിയതോടെ പപ്പടവും കറുമുറെ വിറ്റുതീരുകയാണ്
കടപ്പാട്: മനോരമ



