
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസ വിദ്യാർഥികൾക്കും, തിയ്യര് തട്ടേക്കാട്ട് ജുമാഅത്ത് പള്ളിയിൽ നിസ്കരിക്കാൻ പോകുന്നവരുടെ ജീവനു ഭീഷണിയാവുന്ന രീതിയിൽ തകർന്ന് വീഴാറായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന തിയ്യര് തട്ടേക്കാട്ട് ജുമാഅത്ത് പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന നൂറുൽ ഇസ്ലാം മദ്രസയുടെ ഉടമസ്ഥതയിലുള്ള ജീർണ്ണിച്ച കെട്ടിടം പൊളിച്ചു നീക്കാൻ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റിക്കും, കോഴിക്കോട് വഖഫ് ബോർഡ് ഡിവിഷണനും അടിയന്തിരമായി നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തിരുവമ്പാടി സ്വദേശി സൈതലവി ആനടിയിലാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്.
ആറു വയസ്സു മുതൽ 10 വയസ്സു വരെയുള്ള നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന മദ്രസയുടെ സമീപമാണ് ഈ ജീർണിച്ച കെട്ടിടം സ്ഥിതിചെയ്യുന്നത്. മദ്രസ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്തും, പള്ളിയിൽ നിസ്കരിക്കാൻ പോകുന്ന ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്തും ജീർണിച്ച പഴയ കെട്ടിടം ഉടൻ പൊളിച്ചു മാറ്റണമെന്നാണ് പരാതിയിൽ പറയുന്നു.
ജീർണിച്ച കെട്ടിടം ഉടൻ പൊളിച്ചു നീക്കി സുരക്ഷിതമാക്കാനും കെട്ടിടം പൊളിച്ചു നീക്കുന്നതു വരെ കെട്ടിടത്തിന്റെ പരിസരത്ത് യാതൊരുവിധത്തിലുള്ള കൂട്ടം കൂടലും ഉണ്ടാവാതിരിക്കാൻ തിരുവമ്പാടി പോലീസിന് നിർദ്ദേശം നൽകണമെന്നും, കെട്ടിടം തകർന്നുവീണുണ്ടാകുന്ന വൻ ദുരന്തം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു.

