
പുല്ലൂരാംപാറ: ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി കിഴക്കേതിൽ അബ്ദുൾ സലാം, സുലൈഖ ദമ്പതികളുടെ മകൾ ഹഫ്സത്തിന് നീതി വേണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ പുല്ലൂരാംപാറയിൽ വിശദീകരണയോഗം നടത്തി.
പുല്ലൂരാംപാറ കളകണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യയായിരുന്ന ഹഫ്സത്ത് 2022 ജൂൺ 20 ന് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. തുടർന്ന് തിരുവമ്പാടി പോലിസ് കേസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകൾ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
ആക്ഷൻ കമ്മറ്റിയുടെ നേത്യത്വത്തിൽ വടകര റൂറൽ എസ് പി ക്ക് നൽകിയ ഭീമ ഹർജിയെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി എസ് ഐയെ മാറ്റി താമരശ്ശേരി ഡി വൈ എസ് പി. അഷ്റഫിന് അന്വേഷണ ചുമതല നൽകി.അന്വേഷണ സംഘം രണ്ടു ദിവസങ്ങളിലായി മരണപ്പെട്ട ഹഫ്സത്തിന്റെ മാതാപിതാക്കളുടെയും, ബന്ധുമിത്രാദികളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തി വരുന്നു.
പുല്ലൂരാംപാറ അങ്ങാടിയിൽ നടന്ന വിശദീകരണ യോഗത്തിൽ ആക്ഷൻ കമ്മറ്റി കൺവീനർ ഷാജി എം എം മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ജോസഫ് ഉത്ഘാടനം നിർവഹിച്ചു.ആക്ഷൻ കമ്മറ്റി കൺവീനർ കെ. എം. പൗലോസ്, കെ പി ചാക്കോച്ചൻ, സാഫിർ ദാരിമി, പി. പി. ബഷീർ, സിബി ഭാസ്ക്കർ, എ ബി ഹാരിസ് അരിമ്പ്ര, അനുഗ്രഹ മനോജ്, പി കെ അബ്ദുറഹ്മാൻ, ഷാഫി മുറമ്പാത്തി, പൊന്നപ്പൻ കൊളാപ്പള്ളി എന്നിവർ പ്രസംഗിച്ചു.വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു.



