
യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുമായി ക്രൈസ്‌തവ ദേവാലയങ്ങളിൽ ഇന്ന് ഓശാന പെരുന്നാൾ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ്. യേശുക്രിസ്‌തു രക്ഷിതാവാണെന്നു പ്രഖ്യാപിച്ച വലിയൊരു ജനക്കൂട്ടമാണു രണ്ടായിരം വർഷം മുൻപു ഹോശന്ന പാടി സ്വീകരിച്ചത്. പിന്നീട് ഈ വാക്ക് ‘ഓശാന’യെന്നായതു വാമൊഴി വഴക്കം.
വിശുദ്ധ വാരാചരണത്തിന്റെ തുടക്കംകൂടിയാണ് ഓശാന പെരുന്നാൾ. പള്ളികളിൽ ഇന്ന് പ്രത്യേക തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും കുർബാനയും വചനസന്ദേശവും നടക്കും. കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണത്തിൽ വിശ്വാസികളെല്ലാം ഭക്‌ത്യാദരപൂർവം പങ്കെടുക്കും.ദേവാലയത്തിലെ തിരുകർമങ്ങൾക്കു ശേഷം എളിമയുടെ രാജാവിനു സ്‌തുതിപാടിയാകും കുരുത്തോലകളുമായി വീട്ടിലേക്കു മടങ്ങുക…
ഇന്നു മുതൽ വലിയ ആഴ്‌ചയായാണ് വിശ്വാസികൾ ആചരിക്കുന്നത്. ചെയ്‌തുപോയ പാപങ്ങൾ ഓർത്തു പശ്‌ചാത്തപിക്കാനും ദൈവത്തിലേക്കു തിരിച്ചുപോകാനുമുള്ള അവസരമായാണു നോമ്പുകാലത്തെ കണക്കാക്കുന്നത്. യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്‌മരണകളുണർത്തുന്ന പെസഹ ആചരണവും കുരിശുമരണത്തിന്റെ സ്‌മരണകൾ പേറുന്ന ദുഃഖവെളളിയും ഉത്ഥാനത്തിന്റെ ആഹ്ലാദമുണർത്തുന്ന ഈസ്‌റ്ററും ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. ഉയിർപ്പു പെരുന്നാളോടെ വിശുദ്ധവാരാചരണത്തിന് സമാപ്‌തിയാകും.



